പോസ്റ്റ്മാന്മാര്‍ ഇനി സോളാര്‍ റിക്ഷയിലെത്തും
Posted on: 10 Jul 2010

ന്യൂഡല്‍ഹി: ഒരു കൈയില്‍ കാലന്‍കുടയും മറുകൈയില്‍ കത്തുകളുമായി നടന്നു തളരുന്ന പോസ്റ്റ്മാന്മാരെ ഇനി അധികകാലം കാണേണ്ടിവരില്ല. അത്യാധുനിക മുച്ചക്രവാഹനത്തില്‍ അവരിനി പാഞ്ഞെത്തും. പോസ്റ്റ്മാന്‍മാരുടെ ജോലി എളുപ്പമാക്കാനും സേവനത്തിന് വേഗം കൂട്ടാനും ലക്ഷ്യമിട്ട് തപാല്‍വകുപ്പ് 'പോസ്റ്റല്‍ സോളക്ഷ' പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയഐ.ടി. സഹമന്ത്രി സച്ചിന്‍ പൈലറ്റാണ് വാഹനം ഉദ്ഘാടനം ചെയ്തത്.

ശാസ്ത്ര, വ്യാവസായിക ഗവേഷണ കൗണ്‍സിലും (സി.എസ്.ഐ.ആര്‍.) കൈനറ്റിക്കുമായി സഹകരിച്ചാണ് തപാല്‍വകുപ്പ് സോളക്ഷകള്‍ പുറത്തിറക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജസ്ഥാനിലായിരിക്കും വാഹനം ഉപയോഗിക്കുക. തുടര്‍ന്ന് പോസ്റ്റ്മാന്മാരുടെ അഭിപ്രായം പരിഗണിച്ചശേഷം രണ്ട് മാസത്തിനകം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ തപാല്‍ വകുപ്പിനായി കൈനറ്റിക് പ്രത്യേകം നിര്‍മിച്ചതാണ് സോളക്ഷകള്‍. സൗരോര്‍ജത്തിലും ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് സോളക്ഷയില്‍ ഉപയോഗിക്കുന്നത്. ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ ഉപയോഗിക്കാവുന്ന വാഹനം അന്തരീക്ഷ മലിനീകരണമുണ്ടാക്കില്ല എന്നതിനാല്‍ നൂറ് ശതമാനം പരിസ്ഥിതിസൗഹാര്‍ദപരവുമാണ്.

ദീര്‍ഘദൂരം ആയാസരഹിതമായി ഓടിക്കാമെന്നതിനാല്‍ പോസ്റ്റ്മാന്മാരുടെ ജോലി കൂടുതല്‍ കാര്യക്ഷമമാകും. അമ്പത് കിലോവരെ സാധനങ്ങള്‍ ഇതില്‍ കൊണ്ടുപോകാം. ബാങ്കിങ്, ഇന്‍ഷുറന്‍സ്, പാഴ്‌സല്‍ സേവനങ്ങള്‍കൂടി നല്‍കാന്‍ തപാല്‍വകുപ്പിന് ഈ മുച്ചക്രവാഹനത്തിലൂടെ കഴിയും. മൊബൈല്‍ പോസ്റ്റ് ഓഫീസായി സഞ്ചരിക്കുന്ന സോളക്ഷകള്‍ തപാല്‍വകുപ്പിന്റെ വരുമാനവും ലാഭവും കൂട്ടുമെന്നാണ് പ്രതീക്ഷ.

'പ്രോജക്ട് ആരോ' പോലെ സോളക്ഷകളും വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷയെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. എല്ലാ പോസ്റ്റ്ഓഫീസുകളും പ്രോജക്ട് ആരോയുടെ കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ഷൈന്‍ മോഹന്‍



Print
SocialTwist Tell-a-Friend


Other stories in this section